Wednesday, June 12, 2013

സ്നേഹിതന്‍

  
  സ്നേഹിതാ ....

  നിന്നെക്കുറിച്ചുള്ള അഭിപ്രായമെന്തെന്നൊരാള്‍ !
  ഞാന്‍ ഓര്‍ത്തപ്പോള്‍ നീ എനിക്കഭിമുഖമായിരുന്നു.
  "നല്ലയഭിപ്രായം ".... ഞാന്‍ പ്രതിവചിച്ചു .
 
   പക്ഷേ,
 
   ഓര്‍മയിലെപ്പൊഴോ നീ പിന്തിരിയവേ ...
   ഞാനയാളോട് മന്ത്രിച്ചു - " ശ് ശ് ...
   ആളിത്തിരി നീചനത്രേ "
 
   ഇപ്പോള്‍ നീ സ്നേഹിതനും, ഞാന്‍ -
   കപടസ്നേഹിതനുമായി മാറി !!!

Saturday, June 8, 2013

ന്യൂ ജെനറേഷന്‍ ( കവിത )

  
 
 പാതയോരത്തു ബഹളം .....
 പുരുഷാരത്തെ  വകഞ്ഞുമാറ്റിനോക്കിയപ്പോള്‍

 ആക്സിഡന്റാണു. രക്തം ചുറ്റിനും  !! 
വന്നൂ ചാനലുകള്‍ ലൈവു കാണിക്കാന്‍ ,
 കരുണയില്ലാ സമൂഹത്തെപ്രതി സംവാദം, ന്യൂസ് റൂം ചര്‍ച്ചകള്‍ ....
  
            അവിടെ,


            ഇര ജീവനുവേണ്ടി കേഴുമ്പോള്‍ ,

            ശ്വാസത്തിനായി വാ പിളര്‍ന്നാഞ്ഞ്ഞ്ഞു വലിക്കുമ്പോള്‍ ,
           ക്യാമറക്കു മുന്നിലേക്കു ഞാനും മുഖം നീട്ടിവച്ച് പുഞ്ചിരിച്ചു.
 
 
 

   

Tuesday, May 7, 2013

പ്രതികാരം ( കവിത )

പ്രതികാരം ( കവിത )

പുഴ എന്നോടു ചോദിച്ചു- ഞാന്‍ നിണ്റ്റെ മാത്രം പുഴയല്ലേ ..??
അല്ല ..ഞാന്‍ ഗര്‍വോടെ മൊഴിഞ്ഞു .
പുഴ അലറിക്കരഞ്ഞ്‌ കടലിലേക്കലച്ചു പാഞ്ഞു . 
നിലാവ്‌ എന്നെക്കാണാന്‍ ജനലിലൂടെത്തി നോക്കി കനത്ത കമ്പളം കൊണ്ട്‌ ഞാന്‍ ലോകം ചുരുക്കി .
അമ്മയുടെ കണ്ണീരെന്നെ തിരികെ വിളിച്ചു . 
ഞാന്‍ പിണങ്ങിപ്പറന്നു പോയപ്പോള്‍ കണ്ണീര്‍ വീണുടഞ്ഞു 


ഇന്നലെ, മൊബൈല്‍ ഫോണ്‍ കാതിലേക്കടുപ്പിച്ച്‌
ഞാനവളോട്‌ ചോദിച്ചു - നീ എന്റേതാകുമോ ...... ?? 
അങ്ങേതലക്കല്‍ പെട്ടെന്നുയറ്‍ന്ന പരിഹാസച്ചിരി എന്നെ ഗളച്ഛേദം ചെയ്യവേ, 
പുഴയുടേയും നിലാവിണ്റ്റേയും കണ്ണീരിണ്റ്റേയും പ്രതികാരം 
എന്റെ  ശവദാഹത്തിനായി തീ കൂട്ടി !! 


 

Friday, August 26, 2011

കാഴ്ചകള്‍ ...

കാഴ്ചകള്‍ ....
ഇരുളിലേക്കൂളിയിട്ട വെളിച്ചത്തില്‍,
കണ്‍പീലി കരിയുന്ന കനല്‍ച്ചിന്തായി കാഴ്ചകള്‍.
സലിലം തപിക്കുന്ന മാംസപേടകം, സഹനതന്തു നിര്‍ദ്ദയം പൊട്ടവേ...
ലവണജലഭിത്തി ഭേദിച്ച വെളിച്ചത്തില്‍ അവ്യക്ത്ക്കാഴ്ചകള്‍ ,
ആകാരവൈകൃതങ്ങള്‍, ആശാവിഹീനതകള്‍ .

അകലെ.....

ഉഷ്ണനിലങ്ങളില്‍ നിലാവാഴ്ന്നിറങ്ങുമ്പോള്‍
പുകയുന്ന നിശ്വാസവീചികള്‍ , ആര്‍ദ്രമാമീണങ്ങള്‍ .
സ്ത്രീത്വനിര്‍വചനങ്ങള്‍ .... തിരുത്തിക്കുറിപ്പുകള്‍
ആരോ മറന്ന പഴമ്പാട്ടു ഗീതങ്ങള്‍ .
കിനാപ്പാടം ദൂരെ! കൊയ്തെടുക്കാന്‍ പോയ പൂര്‍വികര്‍ .....
അവര്‍തന്നസ്ത്ഥിമാടങ്ങള്‍ , ചിതറിയ ചോരപ്പൂക്കള്‍ .
പാതിവെന്ത ശരീരം, പിടയുന്ന ജീവന്‍ ....
കുതറിയോടാന്‍ വെമ്പും മനസ്സ്‌.
ശവം ചീഞ്ഞ ഗന്ധം , ഹൃദയഭിത്തിയില്‍ -
സൂചിക്കുത്തുകള്‍ , കിനിയുന്ന ചോര.
മുസലമുഷ്ടികളില്‍ പൊളിഞ്ഞ തലയോട്‌.
മനസ്‌ പണ്ടേ വെന്തുവെണ്ണീറായോര്‍ .
തെരുവില്‍ ജീവിതത്രാസ ഹര്‍ഷാവേശം,
ലോഹസംഗീതധ്വനിയില്‍ മുറുകുന്ന സിരാതന്തു!
തരംഗദൈര്‍ഘ്യ ങ്ങളില്‍ തകര്‍ന്ന നിലവിളി.
നിമ്നോന്നതങ്ങളില്‍ ചെന്നായക്കൂത്തുകള്‍ .
ഇവിടെ... വക്കു പൊട്ടിയ മണ്‍ചെരാതില്‍ വെളിച്ചം മരിക്കവേ
പൊട്ടിത്തെറിച്ച നിസ്സംഗതയില്‍ മറുവാക്കു പിടയുന്നു .